സോഷ്യൽ മീഡിയ വിപ്ലവം

Fr.Johnson Punchakonam
ടെക്നോളജി ബന്ധങ്ങൾ പിരിമുറുക്കം കൂട്ടും കാലം
നമ്മുടെ വീടുകളെ ചെറിയ ചെറിയ ഷോപ്പിംഗ് മാളുകളാക്കി മാറ്റാനുള്ള ആധുനിക മീഡിയയുടെ സ്വാധീനത്തെ നമ്മള് തന്നെയാണ് വിജയിപ്പിക്കുന്നത്. കാണുന്ന ചാനലുകളും വായിക്കുന്ന പ്രസിദ്ധീകരണങ്ങളും നമ്മുടെ ശീലങ്ങളെയും ജീവിത ശൈലികളെയും രൂപപ്പെടുത്തുന്ന നിര്‍മാതാക്കളായിമാറിയിരിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും നിര്‍ണയിക്കുന്നതില്‍ നവമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ഭക്ഷണം, വസ്ത്രം, നടത്തം. ചിരി, ബന്ധങ്ങള്‍, സൗഹൃദം, സദാചാരം, സാമൂഹിക ബോധം ഇവയെല്ലാം മീഡിയ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ കലണ്ടറും മെനുവും ചിന്തയും വിനോദങ്ങളും സ്വപ്നങ്ങളും എല്ലാംതീരുമാനിക്കുന്നത് നവമാധ്യമങ്ങളാണ്. ഇവിടെ മനസ്സുകളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുവാൻ സോഷ്യൽ മീഡിയക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.
ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപ്ലവമാണ് സോഷ്യല്‍ മീഡിയ വിപ്ലവം. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും, ജീവിതചര്യകളുമെല്ലാം എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയുടെ യുദ്ധനിഴലിലാണ്. ആധുനിക മാധ്യമ വിപ്ലവം ഒരുക്കുന്ന മായിക ലോകത്ത് വ്യത്യസ്ത തലങ്ങളിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. ഇന്നലകളിൽ വ്യാവസായിക വിപ്ലവം കോളനിവൽക്കരണത്തിനും ഒരുകാലത്ത് അപ്രധാനമായിരുന്ന ശക്തികളെ ലോകശക്തികളാക്കി മാറ്റുന്നതിനു കാരണമായെങ്കിൽ ഇന്ന് സോഷ്യല്‍ മീഡിയ മറ്റൊരു വിപ്ലവത്തിന് ആക്കം കൂട്ടുകയാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയുവാനും കൈമാറുവാനും ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നടിച്ച് പ്രകടിപ്പിവാനും, പ്രോത്സാഹിപ്പിക്കുവാനും, യോജിക്കുവാനും വിയോജിക്കുവാനുമുള്ള സാധ്യതകൾക്ക് സോഷ്യല്‍ മീഡിയ വേദികളാകുന്നു. എന്നാൽ അത് സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിലേക്ക് വഴിമാറൂമ്പോൾ വിഴുപ്പലക്കലുകൾക്കും കലാപങ്ങള്‍ക്കും സംഘട്ടനത്തിനും കൊലപാതകത്തിനുമെല്ലാം കാരണമായി മാറുന്ന കാഴ്ച നമുക്ക് അപരിചിതമല്ല. പരസ്പര വിദ്വേഷം പടര്‍ത്തുന്നതിനും, ശത്രുത വെച്ചു പുലര്‍ത്തുന്നതിനും ചില പോസ്റ്റുകള്‍ കാരണമാക്കിയിട്ടുണ്ട് എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. വ്യക്തികളും, സഭകളും, മതങ്ങളും, സാമൂഹ്യ-രാഷ്ടീയ പ്രസ്ഥാനങ്ങളും ഒക്കെ ഇരകളായി മാറുന്നു. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും മോശമായി ചിത്രീകരിക്കാനും തരംതാഴ്ത്തികാണിക്കാനുമുള്ള വേദികളായി മാറിയാൽ കാലം വലിയ വില കൊടുക്കേണ്ടിവരും.
എല്ലാം സ്മാർട്ടായി
സ്മാര്‍ട്ട് ഫാമിലി, സ്മാർട്ട് ഫോൺ, സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് ലൈറ്റിങ്, സ്മാർട്ട് സിറ്റി, സ്മാര്‍ട്ട് ഗേറ്റ് എല്ലാം സ്മാർട്ടായി.
ഒരിക്കൽ വെടിമരുന്ന് കണ്ടു പിടിച്ച് ലോകം ഒരു പരുവമാക്കിയ ചൈനാക്കാര്‍ അതിലും വലിയ ഉണ്ടയില്ല വെടിയായ ചെലവു കുറഞ്ഞ ഗാഡ്ജറ്റുകളുമായി ലോകം കീഴടക്കി, ഒപ്പം വാട്ട്സ് ആപ്പ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ എല്ലാം സമ്പൂർണം. നേരെ മുഖത്തു നോക്കി, മനസ്സറിഞ്ഞ്, പരസ്പരം വികാരങ്ങൾ കൈമാറി ചിരിച്ചും പിണങ്ങിയും കഴിഞ്ഞ ഒരു കാലം ഇന്ന് ‘ഗാഡ്ജെറ്റി’ന്റെ സഹായം ഇല്ലാതെ ഒന്ന്അടുക്കാൻ, അറിയാൻ, ഓർമിക്കാൻ, കഴിയാത്തതായി മാറി. ഇവിടെ കാലം വഴിതെറ്റി പായുകയാണോ?
ആദ്യം സര്‍ഫിങ്, പിന്നീട് ട്വീറ്റുകള്‍, ഏറെ പുതുമയോടെ ഫെയ്സ്ബുക്ക് പിന്നെ കിടിലന്‍ വാട്സ് ആപ്പ് ഇങ്ങനെ മുഖമില്ലാത്തവരുടെ നിര നീണ്ട് പോകുന്നു സോഷ്യല്‍മീഡിയയുടെ പുത്തന്‍ മുഖഛായ.
സോഷ്യല്‍ മീഡിയയോട് ഉള്ള അമിതമായ ആസക്തി ജീവിതം തന്നെ താറുമാറാക്കും. ഒരിക്കൽ അകപ്പെട്ടാൽ ഈ അഡിക്ഷനില്‍ നിന്നും രക്ഷപ്പെടാന്‍ ഏറെ പ്രയാസമാണ്. നമ്മുടെ തലച്ചോറില്‍ ഉദ്ദീപനങ്ങള്‍ സ്വീകരിക്കുന്ന ഒരു നോഡുണ്ട്. ശബ്ദം, നിറം, സംഗീതം എന്നിവ ആസ്വദിക്കാന്‍ സാധ്യമാകുന്ന ഉദ്ദീപനങ്ങള്‍ സ്വീകരിക്കുന്ന തലച്ചോറിലെ ഒരു പ്രധാനഭാഗമാണിത്. അവിടെ ഓഡിയോ, വീഡിയോ, ഫോട്ടോകള്‍, സംഗീതം ഇവയെല്ലാം ഒരുമിച്ച് ലഭ്യമാകുന്ന ഒരു മാധ്യമമായി സോഷ്യല്‍മീഡിയ മാറിയതാണ് വളരെയധികം പേരെ സോഷ്യല്‍മീഡിയ സ്വാധീനിക്കാന്‍ ഇടയായത്. ഇതുമൂലം വ്യക്തിജീവിതത്തില്‍ ചെയ്യേണ്ടതായ കാര്യങ്ങളില്‍ ശ്രദ്ധകുറയുകയും മറവി ഉണ്ടാകുകയും ചെയ്യും. ഏറെ നേരമുളള ഈ സോഷ്യല്‍മീഡിയ ഉപയോഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും ഏറെപ്പേരും പരാജയപ്പെടുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും അല്പനേരം പോലും വിട്ടുനില്‍ക്കാന്‍ കഴിയാതെ വരിക, അതുമൂലം അമിതമായ ദേഷ്യം വരിക, തുടര്‍ന്ന് ജീവിതത്തില്‍ മറ്റൊന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും. മുതിര്‍ന്നവരില്‍ വിഷാദം, ദേഷ്യം, അപരിചിതരുമായുളള സൗഹൃദം, കുടുംബബന്ധങ്ങളില്‍ വരുന്ന പ്രതികൂലമായ മാറ്റങ്ങള്‍, അനാവശ്യമായ ഭയം എന്നിവ ജീവിതചര്യയെ മാറ്റിമറിക്കും.ഫെയ്സ് ബുക്കിന്റെ അമിതമായ ഉപയോഗം ഫെയ്സ് ബുക്ക് ഡിപ്രഷന് എന്ന വിഷാദരോഗത്തിന് തന്നെ കാരണമാകും. എല്ലാ ജീവജാലങ്ങള്‍ക്കും കുടുംബമുണ്ടെങ്കിലും കുടുംബമുണ്ടാകാന്‍ വിവാഹം കഴിക്കുന്ന ഏക ജീവി മനുഷ്യനാണ്. ഇതുതന്നെയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. കുടുംബ ജീവിതം തന്നെ താറുമാറാക്കാൻ സോഷ്യൽ മീഡിയയുടെ അമിത ദുരുപയോഗം കാരണമാക്കും. അവിടെ നന്മയുടെ വിളനിലമാകേണ്ട കുടുംബ സംവിധാനം ആര്‍ക്കും എപ്പോഴും ഒളിഞ്ഞു നോക്കാവുന്ന പിന്നീട് ഒഴിഞ്ഞ് പോകാവുന്ന ഒരു കൂട്ടു കച്ചവടത്തിന്റെ അവസ്ഥയിലേക്ക് മാറും.
കുടുംബജീവിതത്തിൽ പരസ്പരസ്നേഹവും, അംഗീകാരവും ആണ് ദമ്പതികൾ ആഗ്രഹിക്കുന്നത്. അത് യഥാസമയം നൽകുവാൻ സോഷ്യൽമീഡിയയുടെ അമിത ഉപയോഗം തടസമാകുന്നു. അവഗണനയുടേയും, കുറ്റപ്പെടുത്തലുകളുടേയും ആക്കം വർദ്ധിക്കുന്നു.
ഇനിയൊരു ഗാഡ്ജെറ്റ് (GADGETS) ഫ്രീ ലോകം സ്വപ്നം കാണുക അസാധ്യമാണ്. കഴിഞ്ഞ പത്തു വർഷങ്ങൾ നാം കൂടുതല്‍ സമയവും ചിലവഴിക്കുന്നത് ടെലിവിഷന്‍ മുന്നിലായിരുന്നെങ്കിൽ ഇന്ന് പുതിയ തലമുറ ഗാഡ്ജെറ്റ് ലോകത്തിലേക്കു കൂപ്പുകുത്തി. അവിടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന് നമുക്ക് സമയമില്ല. പരസ്പരം സംസാരിക്കാന്‍ പോലും സമയം കണ്ടെത്താനാകുന്നില്ല. ഇന്നലകളിലെ പരസ്പര സ്നേഹത്തോടെയുള്ള ജീവിത സായാന്നങ്ങൾ ഗാഡ്ജറ്റ് യുഗം കീഴടക്കി. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള ഭക്ഷണ സമയം പോലും ഗാഡ്ജറ്റുകൾക്കു വഴിമാറി. വീട്ടിലുള്ളവരുടെ മുഖം കണ്ടാകട്ടെ നമ്മുടെ ഭക്ഷണം കഴിക്കൽ. ദിവസത്തിന്റെ കുറെ നിമിഷങ്ങൾ യന്ത്രത്തോടു വിടപറഞ്ഞു കുടുംബാംഗങ്ങളോടൊന്നിച്ചു സമയം ചിലവഴിക്കാം. ഓരോ വ്യക്തിയും അമൂല്യമാണ് അവന്റെ ആത്മാവ്. അത് നഷ്ടമാക്കിയാൽ എന്ത് നേട്ടം, കമ്പ്യൂട്ടറും സ്മാർട്ടു ഫോണും വരും, പോകും വ്യക്തിബന്ധങ്ങൾ ഉലക്കാതെ സൂക്ഷിക്കുക. ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ് ഗാഡ്ജറ്റ് ലോകം. അവിടെ പരസ്പരം കേൾക്കാൻ സമയം കണ്ടെത്തണം അല്ലങ്കിൽ ബന്ധങ്ങളിൽ വിള്ളലുകൾ വീഴും ജീവിത പങ്കാളിയെ, അപ്പനെ അമ്മയെ, മക്കളെ ശ്രവിക്കാൻ തയ്യാറാകുന്ന കുടുംബം ഒരിക്കലും ശിഥിലമാകില്ല.
ഒരു സാങ്കേതികവിദ്യയ്ക്കും അടിമപ്പെടാനുള്ളതല്ല അല്പകാലത്തേക്കുള്ള ഈ മുനുഷ്യജീവിതം.
ഇത് വേസ്റ്റു റീഡിങ്ന്റെ കാലം
മുൻപൊക്കെ ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോൾ ആളുകൾ പരസ്പരം പരിചയപ്പെടുവാനും കുശലാന്വേഷണം നടത്തുവാനും, പരിസര കാഴ്ചകൾ ആസ്വദിക്കുവാനും ഒക്കെ സമയം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് മനുഷ്യൻ പരിസരം മറന്ന് തന്റെ സ്വകാര്യതയിലേക്ക് ഊളിയിടുന്നു. ഒന്നുകിൽ ഇരു ചെവികളിലും ഹെഡ്ഫോണും തിരുകി പരിസരക്കാഴ്ചകളും ചുറ്റുമുള്ള ശബ്ദങ്ങളും മറന്ന് സ്മാർട്ട് ഫോണിൽ വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ ഒക്കെ ആയിരിക്കും മിക്കവരും. വിരലുകൾ താഴോട്ടും മേലോട്ടും ഉരുട്ടി വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നവരുടെ കാലം. നല്ല ഒന്നിനു വേണ്ടി അനാവശ്യമായ നൂറുകണക്കിന് മെസേജുകളിലൂടെ കണ്ണോടിക്കുമ്പോൾ നഷ്ടമാവുന്നത് നമ്മുടെ വിലപ്പെട്ട സമയവും പണവും. ഒപ്പം മരിക്കുന്നത് നമ്മുടെ ആലോചനയും ശ്രദ്ധയും ഏകാഗ്രതയും നേരിട്ടുള്ള വായനയും. വ്യക്തിബന്ധങ്ങൾ ഇന്ന് സോഷ്യൽ മീഡിയക്ക് വഴിമാറി. ചിലപ്പോൾ അത് ബന്ധനങ്ങളായി മാറിയേക്കാം.
ഇത് ട്രോളുകളുടെ കാലം.
ജാതിയും മതവും രാഷ്ട്രീയവും എല്ലാം ട്രോളുകൾക്ക് വഴിമാറുന്നു. അതുകൊണ്ട് തന്നെ ക്രിസ്മസ്സിനേയും ഒഴിവാക്കാന്‍ ട്രോളന്മാര്ക്ക് സാധിച്ചില്ല. യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ് "യേശു ബ്രോയുടെ ബര്‍ത്ത് ഡേ" എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ എന്ന് വരെ ചോദിക്കുന്ന ട്രോളുകളുടെ കാലം. ഇവിടെയാണ് മനസ്സിൽ കോറിയിടുന്ന ചില ചോദ്യങ്ങൾ ഉയരുന്നത്. സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലത്തായിരുന്നു യേശുക്രിസ്തു കാനാവിൽ പച്ചവെള്ളത്തെ മേത്തരം വീഞ്ഞാക്കി മാറ്റിയതെങ്കിൽ എന്തെല്ലാം ട്രോളുകൾ ഉണ്ടാകുമായിരുന്നു. മാർത്തയും, മറിയയും, മഗ്ദൽന മറിയയും എല്ലാമിന്ന് ആരുടെയൊക്കെ എന്തെല്ലാം ട്രോളുകൾക്ക് കഥാപാത്രങ്ങൾ ആകുമായിരുന്നു.
ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍മീഡിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നത്, അയാളുടെ ദാമ്പത്യജീവിതത്തെ സാരമായി ബാധിക്കുന്നു. ദിവസം മുഴുവന്‍ സ്മാര്‍ട്ട്ഫോണിനും ഇന്റര്‍നെറ്റിനും സോഷ്യല്‍മീഡിയയ്ക്കുമൊപ്പം ചെലവിടുന്ന ആധുനിക തലമുറ ജീവിക്കാൻ മറക്കുന്നു. കിടപ്പറയില്‍പ്പോലും അത് മാറ്റിവെക്കാന്‍ തയ്യാറല്ല. ഇത് ദമ്പതികള്‍ തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും, ക്രമേണ ആ ബന്ധത്തിലെ ദൃഢത ഇല്ലാതാകുകയും, ദാമ്പത്യം തകരുകയും ചെയ്യുവാനുള്ള സാധ്യത ഏറുന്നു. ഫെയ്സ്ബുക് അക്കൗണ്ടിൽ രാത്രിയിൽ പച്ചവെളിച്ചം കണ്ടാൽ അവൾ മോശക്കാരിയാണെന്നു ചിന്തിക്കുന്നവരുടെ കാലം. വാട്സ്ആപ്പിലെ ലാസ്റ്റ് സീൻ നോക്കി ഭാര്യയുടെയോ സുഹൃത്തിന്റെയോ ചാരിത്രം വിലയിരുത്തുന്നവരുടെ എണ്ണം ഏറിവരുന്നു. അനവസരത്തിൽ മൊബൈൽ ഫോണിൽ വരുന്ന ഒരു മിസ്ഡ് കോൾ മതി ഒരു ജീവിതം തന്നെ തകരുവാൻ.
വീടുകൾ ഷോപ്പിംഗ് മാളുകളായി മാറുന്ന കാലം
ഇത് കപട സദാചാരത്തിന്റെ കാലം
സ്ത്രീയും പുരുഷനും ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് പാപമാണ് എന്ന് ചിന്തിക്കുന്ന കപടസദാചാരത്തിന്റെ മുഖം. അവർ തമ്മില്‍ അല്പം സൗഹൃദം പങ്കുവച്ചാൽ അത് അപവാദപ്രചരണങ്ങൾക്ക് വഴിവെക്കും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുന്ന ഞരമ്പുരോഗികളുടെ ലോകം. വ്യക്തികൾ തമ്മിൽ പരസ്പരം സ്നേഹിക്കുവാനുള്ള അവകാശം നിഷേധിക്കുക എന്നതാണത് ഇന്നിന്റെ ഏറ്റവും വലിയ ശാപം. രണ്ടുപേർ പരസ്പരസമ്മതത്തോടെ സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടുമ്പോൾ അതിനു സാധിക്കാത്ത മൂന്നാമാനുണ്ടാകുന്ന ചൊറിച്ചിലായി മാറുന്നു നമ്മുടെ പുതുപുത്തൻ സദാചാരബോധം. പരസ്പരമുള്ള സ്നേഹം യാതൊരു തടസ്സമോ ഭയമോ ഇല്ലാതെ പങ്കുവയ്ക്കുവാൻ സാധിക്കുന്നത് എത്ര മനോഹരമാണ്. പാശ്ചാത്യലോകം അത് പ്രകൃതി നിയമമായി അംഗീകരിക്കുന്നു. "പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.(1 യോഹന്നാൻ 4:7,8 ). " അന്യോന്യം സ്നേഹം പകർന്ന് സ്വതന്ത്രരായി പെരുമാറുന്ന കാഴ്ച മലയാളിക്ക് അരോചകമായി തോന്നിയേക്കാം. എങ്കിലും ഒളികണ്ണിട്ട് നോക്കാൻ അവൻ മടിക്കില്ല. (ഇടയ്ക്കിടയ്ക്ക് ഒരാൾ മറ്റാളുടെ അടുത്തേയ്ക്ക് ചാഞ്ഞിരുന്ന് മുഖം ചേർത്ത് കണ്ണടച്ചിരിക്കുന്നു. ഒരാൾ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റെയാൾ സുഹൃത്തിന്റെ തലയിൽ ഒന്ന് തലോടുന്നു, എന്റെ മനസ്സിൽ എപ്പോഴും നീയുണ്ട് എന്നറിയിക്കാൻ. അല്ലെങ്കിൽ ഒരാപ്പിൾ മാറിമാറിക്കടിച്ചു തിന്നുന്നു. ഇത്തരം കൊച്ചു സ്നേഹപ്രകടനങ്ങൾപോലും കൈമാറാൻ സമ്മതിക്കുന്ന ചുറ്റുപാടുകൾ. ഇഷ്ടം എവിടെവച്ചും പ്രകടിപ്പിക്കാൻ പാശ്ചാത്യസംസ്കാരം തടയുന്നില്ല. കാരണം, അസൂയയല്ല ഇവിടെ മനുഷ്യരെ നയിക്കുന്ന സദാചാരനിയമം. പരസ്പരസ്നേഹം തുടരേണം "സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റസ്നേഹമുള്ളവരായിരിപ്പിൻ." 1 പത്രൊസ്. 4:8. "അവളുടെ ഭര്‍ത്താവു അവളെ പ്രശംസിക്കട്ടെ!" സദൃശവാക്യങ്ങൾ. 31:28. "വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നു ചിന്തിക്കുന്നു." 1 കൊരിന്ത്യര്‍ 7:34. "സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിൻ. റോമര്‍. 12:10. നമ്മൾ എല്ലാ പെരുമാറ്റവും ഓരോ ഇടത്തിനും തരത്തിനും വേണ്ടി നിയമങ്ങൾ നോക്കി അളന്നു തൂക്കി കുറിച്ചുവച്ചിരിക്കുകയാണ്. വീട്ടിലൊന്ന്, പുറത്തൊന്ന്, ദേവാലയത്തിലൊന്ന്, സ്കൂളിലൊന്ന്, എന്നിങ്ങനെ. സ്വാതന്ത്ര്യം പാപമാണെന്നാണ് നാം പറയാതെ പറയുക. മക്കളുടെ മുമ്പിൽ വച്ച് സ്നേഹം പങ്കുവയ്ക്കുന്നത് പോലും നിഷിദ്ധമായ ഒരു വരണ്ട സംസ്കാരമാണെന്ന് ചിന്തിക്കുന്ന മലയാളി മനസ്സ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള അവകാശമാണ് എന്ന സദാചാരമാണ് നാം ആദ്യം അംഗീകരിക്കേണ്ടത്. നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ നിങ്ങളെ കെണിയില്‍ വീഴ്ത്താതെ സൂക്ഷിക്കുക. "അവന് തന്റെ മനസ്സില്‍ കണക്കുകൂട്ടുന്നതുപോലെ ആകുന്നു" സദൃശവാക്യങ്ങൾ. 23:7. "കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്" പുറപ്പാട്. 20:17. " സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക" സദൃശവാക്യങ്ങൾ. 4:23. "ഒടുവില്‍ സഹോദരന്മാരേ സത്യമായത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായത്..., രമ്യമായത്..., നിര്‍മ്മലമായത്..., സൽക്കീര്ത്തിയായത്..., സല്‍ഗുണമായത് ഒക്കെയും ചിന്തിച്ചുകൊള്‍വിൻ." ഫിലിപ്പിയർ. 4:8.
Comments