Cosmic Vision

Love God Love Life

ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക

നോഹ​യ്‌ക്കും കുടും​ബ​ത്തി​നും പ്രളയ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻവേണ്ടി ഒരു വലിയ പെട്ടകം ഉണ്ടാക്കുവാൻ യഹോവ നോഹ​യോ​ടു കൽപ്പിച്ചു. യഹോവ പറഞ്ഞ രീതി​യിൽത്തന്നെ അവർ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയ​ത്തെ​ല്ലാം നോഹ ജനങ്ങ​ളോടു പറയു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ ആരും അത് ശ്രദ്ധി​ച്ചില്ല. അവസാനം പെട്ടക​ത്തിൽ കയറുവാനുള്ള സമയമാ​യി. ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ഗൗനിച്ചില്ല. യേശു നോഹയുടെ നാളുകളിൽ മരിച്ചവരെക്കുറിച്ചായിരുന്നു സംസാരിച്ചത്‌. ആ കാലത്ത്‌ ഒരു പ്രളയജലം മുഴുഭൂമിയേയും മൂടി.—വി.മത്തായി 24:37-39. പെട്ടകത്തിൽ കയറി രക്ഷപെടാൻ യഹോവ മററാളുകൾക്ക്‌ ഒരു അവസരം കൊടുത്തു. യഹോവ നോഹയോടു പ്രസംഗിക്കാൻ പറഞ്ഞു. അതുകൊണ്ട്‌ പെട്ടകം പണിയപ്പെട്ടുകൊണ്ടിരുന്ന വർഷങ്ങളിലെല്ലാം നോഹ ആസന്നമായ ജലപ്രളയത്തെക്കുറിച്ചു ജനങ്ങൾക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു. പ്രളയം വരുമെന്ന്‌ അപ്പോഴും വിശ്വസിച്ചില്ല. നോഹ പറഞ്ഞതു ശരിയായിരുന്നു. “ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോയി.” അവർ ഒരു കുന്നിൽ കയറിയാലും അതു പ്രയോജനപ്പെടുമായിരുന്നില്ല.എന്തുകൊണ്ട്‌?—യേശു പറഞ്ഞതുപോലെ  “അവർ ശ്രദ്ധിച്ചില്ല”. നമ്മുടെ  ഭവനം ഒരു പെട്ടകമാക്കി മാറ്റി അതിൽ തന്നെ ഏതാനും ദിവസങ്ങൾ കഴിച്ചുകൂട്ടുവാനാണ് സർവ്വ ശക്തനായ ദൈവം ഈ ലോകത്തിന്റെ അധികാരികളിലൂടെ നമ്മോട് ഇപ്പോൾ ആവശ്യപ്പെടുന്നത്.  
 
കൊറോണ വൈറസ്
 
രംഗബോധമില്ലാത്ത കോമാളി…..അതൊരു അത്ഭുതമാണ്…. തിരിച്ചറിയാനാവാത്ത അത്ഭുതം… എപ്പോൾ…? എങ്ങനെ….? എവിടെ നിന്ന്….? ആരിലൂടെ….? ചിന്തിക്കുവാൻ പോലും  സാധിക്കാത്ത പ്രതിഭാസം… ഭയക്കുന്നില്ല എന്ന്പറയുമ്പോഴും ….അതെങ്ങനെ സംഭവിക്കും എന്നുള്ള ഒരു ആകാംഷ നമ്മിൽ ചിലര്‍ക്കുണ്ടാകാം… അല്ല… ഉണ്ട്… അതാണ്‌ സത്യം… അത്  ആരെയും കാത്തു നില്‍ക്കുന്നില്ല…. എല്ലാവരും അവനെ കാത്തു നില്‍ക്കുന്നു… ലോകം മുഴുവൻ അതി ഭീകരമായ മരണ ഭീതിയിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രനേതാക്കന്മാർ വ്യക്തമായ അറിയിപ്പുകളും, നിദ്ദേശങ്ങളും, സൂചനകളും തന്നിട്ടും  എത്ര നിസ്സാരമായിട്ടാണ് നാം അതിനെ തള്ളിക്കളയുന്നത്. കാലിഫോർണിയായിലെയും, ന്യൂയോർക്കിലെയും, ന്യൂജേഴ്സിയിലെയും തയ്യാറെടുപ്പുകളും മുന്നറിയിപ്പുകളും അതിൻറെ സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നു.  “സാഹസികത” ആവാം… പക്ഷേ  അത്  ഒരു സമൂഹത്തെ, അല്ല,  ഒരു രാജ്യത്തെ തന്നെ ഭീതിയിലേക്ക് തള്ളിവിടുന്ന ആരാച്ചാർ ആകുവാൻ ഇടയാകരുത്. 

“തന്നെ ശ്രദ്ധിച്ച ആളുകളെ യഹോവ രക്ഷിച്ചു.—ഉല്‌പത്തി 6:5–7:24.
 
ആരാധനകളും അനുഷ്ഠാനങ്ങളും നിർബന്ധിതവും സമയബന്ധിതവുമാണെങ്കിലും അവയുടെ അടിസ്ഥാനപരമായ ലക്ഷ്യം മനുഷ്യനന്മയാണ്. അത് കേവലം ചടങ്ങുകളായി മാറ്റുവാൻ ഇടയാകരുത്. രോഗങ്ങൾ വരാതിരിക്കുന്നതിനും രോഗസൗഖ്യത്തിനും നാം അടിയന്തിര ശ്രദ്ധ നൽകേണ്ട സമയമാണിത്. 

അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക യെശയാവു 26 :20. എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.

രഹസ്യ പ്രാർഥനയുടെ സമയമായി നമുക്ക് വരും ദിവസങ്ങൾ മാറ്റാം. 

യേശു ക്രിസ്തു വേറിട്ട് മാറി പ്രാർഥിക്കാനായി തനിയെ ഒരു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും അവൻ അവിടെ തനിച്ചിരുന്നു പ്രാർഥിച്ചു’ വി.മത്തായി 14:23. നീയോ, പ്രാർഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നു വാതിലടച്ച്‌ സ്വർഗത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്കുക.’ (വി മത്തായി 6:6) രഹസ്യത്തിൽ മനസ്സിൽ പ്രാർഥിച്ചാൽ ദൈവം കേൾക്കും. ഓർത്തോഡോക്സ് സഭയുടെ വി ആരാധനയിൽ രഹസ്യപ്രാർഥനയുടെ നീണ്ട നിരതന്നെയുണ്ട്  

നെഹെമ്യാവിന്റെ രഹസ്യ പ്രാർഥന


പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവിന്റെ കൊട്ടാരത്തിലെ ജോലിക്കാരനായിരുന്നു നെഹെമ്യാവ്‌.  നെഹെമ്യാവ്‌ ഒരു വാർത്ത കേട്ടു. നെഹെമ്യാവിന്റെ  ആളുകൾ താമസിച്ചിരുന്ന യെരുശലേം നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു! അതു കേട്ടപ്പോൾ നെഹെമ്യാവിന്‌ വലിയ വിഷമമായി. വിഷമത്തിനു കാരണം എന്താണെന്ന്‌ രാജാവ്‌ ചോദിച്ചപ്പോൾ നെഹെമ്യാവ്‌ മറുപടി  പറയുന്നതിനുമുമ്പ്‌ മനസ്സിൽ ദൈവത്തോട്  പ്രാർഥിച്ചു. എന്നിട്ട്‌, വിഷമത്തിനു കാരണം രാജാവിനെ ബോധിപ്പിച്ചു. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ അവിടേക്ക്‌ പോകാൻ അനുവാദം ചോദിക്കുകയും ചെയ്‌തു. ദൈവം നെഹെമ്യാവിന്റെ പ്രാർഥന കേട്ടു. രാജാവ്‌ അവനെ പോകാൻ അനുവദിച്ചു. മതിലിന്റെയും മറ്റും പണിക്കായി കുറെ തടികളും കൊടുത്തയച്ചു. മനസ്സിൽ പ്രാർഥിച്ചാൽപ്പോലും ദൈവം ഉത്തരം തരും—നെഹെമ്യാവു 1:2, 3; 2:4-8.

 

വീട്ടിനുള്ളിൽ തന്നെ കഴിയണം

ചുമക്കുമ്പോൾ മത്രമല്ല സംസാരിക്കുമ്പോഴും, പാടുമ്പോഴുമെല്ലാം വായിൽ നിന്നും പുറത്തേക്കുവരുന്ന സ്രവം മൂലം ഈ വൈറസ് പകരുവാനുള്ള സാധ്യത ഏറെയാണ്. സംസാരിക്കുമ്പോൾ മൂന്നടി അകലം വരെ അണുക്കൾ പകരുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതുകൊണ്ടാണ് കുറഞ്ഞത് ആറടി അകലം പാലിക്കണം എന്ന് വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നത്. കഴിവതും ഇക്കാലയളവിൽ “വീട്ടിനുള്ളിൽ തന്നെ കഴിയണം” എന്ന് പറയുന്നതിന്റെ കാരണവും ഇതാണ്. ആരൊക്കെയാണ് ഇതിന്റെ മൊത്ത വിതരണക്കാർ എന്ന് ആർക്കും പ്രവചിക്കുവാൻ സാധ്യമല്ല. പത്ത്ആൾ  വരെ കൂടുന്നതിന് വിലക്കില്ല എന്ന പഴുത് ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ കൂട്ടിവരുത്തുന്നതും  അപകടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു വിലക്ക് എന്നത് നാം ബോധപൂർവ്വം വിസ്മരിക്കുന്നു.  പിന്നീട് സർക്കാർ അങ്ങനെ അനുവദിച്ചത് കൊണ്ടാണ് ഞങ്ങൾ അങ്ങനെ ചെയ്തത് എന്ന് വേണമെങ്കിൽ പറഞ്ഞൊഴിയാം. വീണത് വിദ്യയാക്കുവാൻ ശ്രമിക്കുന്നത് അപകടമാണ്. കഴിഞ്ഞ രണ്ടാഴ്ചകൾ നാം കാര്യമായി എടുക്കാഞ്ഞതിൻറെ തിക്തഫലമാണ് ഇനി നാം നേരിടുവാൻ പോകുന്നത്. അതിന്റെ ഭീകരാവസ്ഥ നമ്മുടെ ഒക്കെ ചിന്തക്കപ്പുറമാണ് എന്നാണ് സൂചനകൾ. വരും ദിനങ്ങൾ അതി സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിന് പകരം നിസ്സാരമായി കാണുന്നത് മൂലം ഒരു സമൂഹം മുഴുവൻ വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോൾ ഇറ്റലിയിൽ കാണുത് അതാണ്. നിൻറെ രക്ഷക്കുള്ള മാർഗം ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ ……!!!